2015, നവംബർ 1, ഞായറാഴ്‌ച

സന്ധ്യ
-----------
മധു പകര്‍ന്നാടും ചെമ്പകപൂവിലും പൊന്നേ
നിന്‍റെ സ്നേഹം കണ്ടിരുന്നൂ ഞാന്‍
മഞ്ഞുതുള്ളികള്‍ ചിതറിത്തെറിക്കും കപോലo
ആര്‍ദ്രഭാവം തുളളി തുളുമ്പി നിന്നു
.
പ്രണയം തളിര്‍ക്കും മനസ്സില്‍ ഞാന്‍ നിന്‍റെ
മാധവനായ്‌ വന്നു ഉദിച്ചു നില്ക്കാം
ചൂടേറ്റു വാടിതളരാതെ അരുമയോടെന്നുമെന്‍
ഹൃദയകോവിലില്‍ പാര്‍ത്തുകൊള്ളൂ.
.
രാവില്‍ മയങ്ങാന്‍ സുഖമുള്ള ചിന്തുകള്‍
വാരിച്ചൂടി താരാട്ടിക്കൂടെയുറക്കീടാം
പൊട്ടിവിടരുന്ന പുലരിയില്‍ ഞാന്‍ നിന്നെ
സപ്തസ്വരങ്ങളിലലിച്ച് ഇറക്കാം
.
കാവ്യസുന്ദരീ---നിന്‍ കോമാളമുഖശ്രീയില്‍
പൂത്തു നില്ക്കുന്നൊരു കേളീവസന്തം
വയല്‍പൂവിനുള്ളിലും വൈഡൂര്യമണിയിച്ച്
പ്രഭതൂകിയഴകായ്‌ അണയൂ ഋതുമതീ
.
പകലില്‍ ഞാന്‍ പരതിനടക്കുമ്പോള്‍ വന്നു
തെന്നലായ് എന്നെ പൊതിഞ്ഞീടണം
അസ്തമയനേരത്തു സന്ധ്യാലക്ഷ്മിയായ്
ചന്ദനപല്ലക്കില്‍ നിത്യേ നീ വരേണം
.
തളിരിളം മക്കളെ പരിചരിക്കാന്‍ അമ്മയായ്
മടി നീട്ടി ദിനവും വിളയാടിടേണo സഖീ
ദേവാംഗനേ---ദേവീ നീയെന്‍റെ നിത്യകാമുകി
എഴുതിയാല്‍ തീരാത്തൊരു പ്രണയകാവ്യം
.
നിന്‍റെ ചിരകാലസ്വപ്നം സഫലമാക്കീടുവാന്‍
പുണ്യസമാഗമം കൊതിക്കുന്നു ഞാനിപ്പോള്‍
മന്‍മനോവീണയില്‍ തംബുരു മീട്ടും ശ്രീരാഗമായ്
നാദപ്രവാഹിനീ പ്രിയേ, വരികയെന്‍റെചാരെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ