2014, മേയ് 15, വ്യാഴാഴ്‌ച

പ്രണയമണികള്‍
നിളയുടെ നീരാട്ടു മഹോത്സവം 
മഴയുടെ നര്‍ത്തന മദനോത്സവം
തഴുകുന്നു പുഴയുടെ പരിരംഭണം
വര്‍ഷകനകധാരാ സുഖലാളനം
ഇവടെ സാഗര സംഗമ സമാഗമം

ഇളകും ജലരേഖ ഇതളായ് തിളങ്ങും
മാദകതിടമ്പായലിയുന്നു ഭുവനം
ഭാരതചിത്രപ്പുഴക്കടവില്‍ കേളിലയം
വരിക മദാലസേ മന്ദാകിനിയായ്
മന്ദസമീരേ മധുമൊഴി മൃദുലേ-------

സാരസ നീരസ കല്ലോലിനീ നിന്‍റെ
ഹൃദയമര്‍മ്മരം പ്രണയാമൃതം
പ്രേമധാരയായ് പൊതിയൂ മോഹനി
നീന്തിത്തുടിച്ചോടി ചാരത്തണയൂ നീ
അധരാഭിഷേകം, നീയിന്നേകുന്നു
ആനന്ദപൂര്‍ണ്ണകുംഭാഭിഷേകം

മധുവിധു ആലസ്യ സുഖാനുഭൂതിയില്‍
മടിയില്‍ തളര്ന്നു പുണര്‍ന്നൊഴുകവേ
കുഴഞ്ഞാടി കുളിരേകി നേരും സൌഭഗം
പൊട്ടിച്ചിരിക്കുo ചിലങ്കയില്‍ കോര്‍ക്കുന്നു

എങ്കിലും ഓമലേ നനവൂറും കദനങ്ങള്‍
കാണാക്കനിയായ് കരളിലൊളിപ്പിക്കെ
കരയിലീ കാമുകന്‍ അലിവോടെ പൊന്നേ
നിദ്രാവിഹീനനായ്‌കൊതിപൂണ്ടുനില്പ്പൂ
മഴത്തുള്ളി


അന്തി പൂമണംതൂകി അനുരാഗവതിയായ്
അരികിലെത്തുമെന്‍ പ്രിയതോഴി മാരിയാണവള്‍
ആകാശത്തേരില്‍ ശ്രീരാഗമായ് ശാന്തിയായി
പെയ്തിറങ്ങുമെന്‍ മോഹിനിയാണവള്‍

ഈറനുടുത്ത് നനഞ്ഞൊട്ടിയാമടിത്തട്ടില്‍
ഒരു കൊച്ചുമോഹമായ് ഉണരട്ടെ ഞാനിന്ന്
സംഗീതമായ്നിന്‍ വിരല്‍ത്തുമ്പു മീട്ടുമ്പോള്‍
പഞ്ചേന്ദ്രിയങ്ങളില്‍ പൂക്കുന്നു രോമാഞ്ചം

കൊതിതീരുവോളം ആ മിഴിയിലുതിരുന്ന
പനിനീര്‍കണങ്ങളെ മൊത്തിക്കുടിക്കട്ടെ
വരണ്ടുപോയെന്‍ മാനസ മലര്‍വാടിയാകെ
നിന്നെ കൈക്കുമ്പിളില്‍ കോരി നനയ്ക്കട്ടെ

ഭവനമാം കോവിലിന്‍ മുറ്റത്തു നീയെന്‍റെ
കണ്‍മണിയായ്‌ പിറന്നുവീണിടുമോ!
വിടരുന്ന പൂവിതള്‍ പുല്കുമ്പോഴോ
നിന്‍റെ മനമാകെ മകരന്ദം വന്നു നിറയുമോ!

തുമ്പുകെട്ടാത്ത കാര്‍മുകിലഴിച്ചിട്ട്‌
സംഹാരതാണ്ഡവമാടിത്തകര്‍ക്കുമ്പോള്‍
മാനവര്‍ നിന്നെ നൊമ്പരക്കണ്ണീരായ്
ശപിക്കുമോ ചൊല്ലുയെന്‍ തങ്കമേ.

തഴുകുന്നു നിന്നെ ഞാന്‍ ഇരുകൈകളും നീട്ടി
മോഹബാഷ്പമായ് കോരി മുഖം മിനുക്കട്ടെ
നനയ്ക്കുന്നു ചുണ്ടിണ, നിറയ്ക്കുന്നു ഹൃത്തടം
ശ്യാമസന്ധ്യയില്‍ പുണരുന്നു നിന്നെ ഞാന്‍

വരുമോ നീ പതിവായെന്‍ പടിവാതിലില്‍
മധുരശ്രുതിമീട്ടി വെണ്മുത്തായ് കൊഴിയുമോ!
പൊന്‍ചിലമ്പണിയിക്കാം നാദമായ് നീയെന്നെ
ആനയിക്കില്ലേ, നിന്‍ അന്തപുരങ്ങളില്‍

ഇടവപ്പാതിയില്‍ തുള്ളിത്തുളുമ്പി നീ
സാഗരമാകെ നിറച്ചുമടങ്ങുമ്പോള്‍
ആത്മാവിലൂറും അനുഭൂതി ആരാധനയായ്
തൊഴുതുനില്‍ക്കുന്നു ഞാന്‍ ജന്മാന്തരങ്ങളായ്

2014, മേയ് 13, ചൊവ്വാഴ്ച

ഊഷരം

തോരാത്ത ദുഖമാണെന്‍റെ ദുഖം
തീരാത്ത മോഹമാണെന്‍റെ മോഹം
എഴുതാത്ത കാവ്യമാണെന്‍റെ കാവ്യം
നിലയ്ക്കാത്ത താളമാണെന്‍റെ താളം

പെയ്തൊഴിയാത്തൊരു മനസ്സാണിത്
ഒഴുകിത്തീരാത്തൊരു പുഴയാണിത്
ഓര്‍മ്മകളുറങ്ങുന്നൊരു ശിരസ്സാണിത്
കണ്ണുനീര്‍ വറ്റാത്തൊരു കടലാണിത്

കേട്ടുതീരാത്തൊരു ഭാവസ്തുതിയാണിത്‌
കവിത വിരിയുന്നൊരു കരളാണിത്
കണ്ടുതീരാത്തൊരു ശില്‍പകലയാണിത്‌
കദനമൊടുങ്ങാത്തൊരു തപസ്സാണിത്

കൊഴിഞ്ഞുതീരാത്തൊരു കൊമ്പാണിത്
കൊയ്തുതീരാത്തൊരു നിലമാണിത്
എയ്തുതീരാത്തൊരു ശരമാണിത്
എരിഞ്ഞുതീരാത്തൊരു ചിതയാണിത്‌

എണ്ണിയാല്‍ഒടുങ്ങാത്തതാരകള്‍ വിണ്ണില്‍
വാരിയാല്‍ തീരാത്ത മണ്‍തരി ഭൂമിയില്‍
കോരിയാല്‍ വറ്റാത്ത നീരിവിടാഴിയില്‍
മരിച്ചാല്‍ മാറാത്ത വേദനയാണുള്ളില്‍
അശ്രുപൂജ

ശുദ്രകോടി പുതച്ചിമരണ്ടും പൂട്ടി
കത്തിനില്‍ക്കുന്നനിലവിളക്കു സാക്ഷി
മാരതമായ് കിടക്കുന്നമ്മയോടു മാ-
പ്പിരക്കുന്നൊരു മകളാകുമല്ലോ ഞാന്‍
അസ്ഥിനുറുങ്ങുന്നാത്മസംഘര്‍ഷത്താലേ
ആകെത്തകര്‍ന്നരങ്ങത്തു നിന്നനേരം
രക്തബന്ധങ്ങളെത്തഴുകിയൊഴുകും
സ്നേഹതീര്‍ത്ഥം കോരി മൂര്‍ദ്ധാവിലിറ്റിച്ചു
എങ്ങോനിന്നോരിടിമുഴക്കംപോലെ കാ-
തും തുളച്ചാ ദുഖവാര്‍ത്ത വന്നെത്തി
അമ്മ മരിച്ചെന്ന പരമാര്‍ത്ഥമോതി
അന്തരംഗമാകെയതേറ്റുചൊല്ലി
ആരോ ഒരാളെന്‍റെ മേനിത്തലപ്പിനെ
മെല്ലെത്തഴുകിയാശ്വസിപ്പിച്ചീടുകില്‍
ചേതോവികാരത്താല്‍ കണ്ണീര്‍പുഴ താനേ
കുത്തിയൊലിച്ചു കവിള്‍ച്ചാലിലൂടെ
കമ്മബന്ധങ്ങള്‍ കാണാതെപോയെന്‍റെ
അമ്മയെന്നെ കാണാന്‍ കൊതിച്ചിരുന്നില്ലേ ?
ജീവിതപുസ്തകത്താളിലെ തെറ്റുകള്‍
ആരുമൊരിക്കലും മായ്ക്കാന്‍ ശ്രമിച്ചില്ല
തേങ്ങുന്നീ മാനസം ഉത്തരം തേടുന്നു
ആരോടുമൊന്നുമുരിയാടാനാകാതെ
അന്ധകാരത്തിലും തീരങ്ങള്‍ തേടുന്ന
വഞ്ചിയായ് ആടിയുലഞ്ഞു മനോഗതം
സ്നേഹമറിയാന്‍ കൊതിച്ചെന്‍റെ സന്ധിയില്‍
ആറ്റിക്കുറുക്കിയോ ആര്‍ദ്രനൊമ്പരങ്ങള്‍
ആകാശനീലിമയോലും വിശുദ്ധിയാല്‍
ആരാധിച്ചു എന്‍റെ നഷ്ടസ്വപ്നങ്ങളെ
ദുഖപ്പടവുകള്‍ തൊട്ടുണര്‍ത്താനെത്തി
ഭൂതകാലത്തിന്‍റെ പൊയ്മുഖച്ചിത്രങ്ങള്‍
വാതായനങ്ങളും ഭേദിക്കുമോര്‍മ്മകള്‍
വാല്‍മീകം തട്ടി പടി തുറക്കാനെത്തി
കാലങ്ങളേറെ കടന്നുപോയെങ്ങിലും
തീരാത്ത മോഹം മനസ്സിലൊളിപ്പിച്ച്
കാണാന്‍ കൊതിച്ചെത്ര നാളുകള്‍ പിന്നിട്ടു
ഓര്‍മ്മയായ് തീര്‍ന്നെന്‍റെ അമ്മ കുഞ്ഞമ്മയെ
വെള്ളിത്തലമുടി പാറും ശിരസ്സാകെ
കൈവിരലോടിച്ചു സാന്ത്വനിക്കുന്നേരം
വാക്കുകള്‍ കണ്ടത്തില്‍ തമ്മിലുരഞ്ഞി ട്ട്
ഗദ്ഗദംപേറി വിതുമ്പിത്തളര്‍ന്നു ഞാന്‍
തിരശ്ശീലതാണ ജീവിതക്കളരി-
യില്‍ തീരാത്ത നോവലിന്‍റെ ശീലുണര്‍ന്നു
എഴുതാത്ത കഥയിലെ നായികയെ-
പ്പോലെ പിന്നാമ്പുറത്തു നിശ്ശബ്ധയായ്
വേരറുത്തുപോയ ബന്ധങ്ങളോരോന്നും
കാലം കനിഞ്ഞെത്തി കൈയിലൊതിക്കിയോ
സ്വന്തമെന്നോതാന്‍ മടിച്ചു ചിലരൊക്കെ
കണ്ട ഭാവം കാട്ടാന്‍ പിന്നെയമാന്തിച്ചു
കടലോളം കദനം നെഞ്ചിലേറ്റിക്കൊണ്ട്
തമസ്സിന്‍റെ താഴ്വരയിലുടെ നീങ്ങി
വിശ്വപ്രപഞ്ചത്തിലിറ്റു സ്നേഹത്തിനായ്
ആശിച്ചുതാണ്ടിത്തളര്‍ന്നെന്‍റെ പാദങ്ങള്‍
കത്തുന്ന കനലുകള്‍ തല്ലിക്കെടുത്തി
വെണ്ണീറില്‍ വേദന ധൂമപടലമായ്
ഭൂതകാലത്തിന്‍റെ മാസ്മരഭാവങ്ങള്‍
ആത്മാവിലണയാത്ത ചിതയൊരുക്കി
കുറ്റബോധത്താല്‍ നമിച്ചിതാ നില്‍ക്കുന്നു
നിന്‍മുലക്കാമ്പന്നൂറും നാവില്‍ തഴമ്പായ്
ധൂസരമെന്നകം പൊള്ളിക്കുമോര്‍മ്മകള്‍
ധൂപികയെപോലെന്നമ്മതന്‍ ശoഖൊലി