2014, ജനുവരി 13, തിങ്കളാഴ്‌ച

 
 
 
 
 
 
 
 
 
 
 




മൃദുസ്പന്ദനം

നീ മറഞ്ഞൊരാ വഴിത്താരയിൽ നോക്കി
ഇത്തിരി സ്നേഹം കൊതിച്ചു ഞാൻ നിന്നുപോയ്‌
ദൂരെ നീ മായവേ നീളും വഴിക്കരെ
എൻ മിഴി രണ്ടും നിറയുന്നതെന്തിനായ് ...

ശൂന്യമാം പിന്നാമ്പുറങ്ങളും തേടി ഞാൻ
തല മൂടിക്കിടന്നു മയങ്ങി അന്യയായ്
കാതുകൾക്കിമ്പം പകരുന്ന ഭാഷണം
കേട്ടു ഞാൻ മെല്ലെയുണർന്നുപോയാ ക്ഷണം

തെളിനീരും തണലും തേടി മരുഭൂവി-
ലേറെനാളായ് അലയുന്ന പഥിക ഞാൻ
പിടയുന്നൊരാത്മാവിൻ രോദനം കേട്ടു-
കേഴുന്നു കൂടെയിടിക്കും ഹൃദയവും

മറുകര നിന്നു നീ നീട്ടും സാന്ത്വന-
മേകുന്നെനിക്കിന്നു മധുരപീയൂഷം
മൊത്തിക്കുടിക്കുവാൻ കൈ രണ്ടും നീട്ടിലും
ചങ്ങലപ്പൂട്ടുകൾ പൊട്ടിക്ക വയ്യല്ലോ!

അകലെയാണെങ്കിലും നീയെന്റെയുള്ളിൽ
ഓർമ്മയായെന്നും മൃദുലമാം സ്പന്ദനം
പുലരിക്കുദിക്കും സൂര്യനായ് നീയെങ്കിൽ
അസ്തമിക്കാതരികത്തോടിവാ പൊന്നേ..
 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ