വസുന്ധര മരിക്കുന്നു (വസുന്ധരയില്‍ നിന്ന്.....)
ഇമപൂട്ടി ഇനി ഞാനുറങ്ങീടട്ടെ
ഈ ശപ്തജീവന്റെ സന്തപ്തശയ്യയിൽ നിദ്രാവിഹീന നിശകൾ ചമച്ചുള്ള
നിത്യദുഃഖങ്ങൾ ഇറക്കിവയ്ക്കട്ടെ ഞാൻ
മുക്തഹരിതനികുന്ജമാം ഭൂമി ഞാൻ
സർവചരാചര പെറ്റമ്മയാണ് ഞാൻ
ഹന്നകുംഭത്തിൽ നിറച്ചു ഞാനെന്നിലെ
ഭഗ്നദുഖത്തിന്റെ കണ്ണുനീർധാരകൾ
ആളിപ്പടർന്നീടുമാവേശമോടുള്ള
ആശിച്ചതാണുഞാൻ അമ്മയായ്തീരുവാൻ
മാതൃകാദാഹമധുര സ്വപ്നങ്ങളാൽ
കോരിതരിച്ചിരുന്നെന്റെ മനോരഥം
നൊന്തുപ്രസവിച്ചതല്ലെയെൻ മക്കളെ
അമ്മിഞ്ഞയൂട്ടിയും താരാട്ട് പാടിയും
പേറ്റുനോവിൽ പിടഞ്ഞുള്ളോരാനാളുകൾ
മായ്ക്കാനശക്തപരാശക്തി പോലുമേ
പൂവണിക്കാടിനെ മുത്തണിക്കുന്നിനെ
താഴത്തോഴുകുന്ന പൂന്തേനരുവിയെ
മാനവരാശിയെ നെഞ്ചോടടുപ്പിച്ചു
ലാളിച്ചുപോറ്റി വളർത്തിയോളാണുഞാൻ
പുലരിയ്ക്കുദിയ്ക്കുന്ന ആദിത്യദേവൻറെ
പട്ടമഹിഷി വസുന്ധരയാണു ഞാൻ
ജ്യോതിസ്വരൂപനാം ആ പിതാവേകിയ
ജീവൽക്കുരുന്നുകൾ നിങ്ങളെൻമക്കളെ
കുന്നോളംസ്നേഹം പകർന്നുഞാൻ മക്കൾക്ക്
നെഞ്ചിലെ ചോരയാൽ നൽകീ സുധാമൃതം
ഇടവേളയില്ലാതെ സ്നേഹംചുരത്തിയോൾ
ഇടനെഞ്ച് പൊട്ടി കരഞ്ഞു പോന്നീ ദിനം
വെട്ടിയരിഞ്ഞെന്റെ കൈകളുംകാൽകളും
നിര്ഭയം നീചരാമെന്റെ പരമ്പര
ചെന്നിണംചീറിത്തെറിച്ചെന്റെ
കണ്ണിൽ പതിക്കുന്ന കാഴ്ചകാണുന്നു ഞാൻ
പിന്നെയും തൃപ്തി വരാതവരെന്നുടെ
കണ്ണുകൾ ചൂഴ്ന്നെടുത്തട്ടഹസിക്കയാൽ
ചോരയിൽ മുങ്ങികിടക്കുമീ അമ്മതൻ
ശോകത്തിലെത്ര സമൃദ്ധികൊള്ളുന്നവർ
തീരാവ്യഥയുടെ പര്യായമാമെന്റെ
തോരാത്തോരശ്രുനീരോപ്പുവാനാര
നന്ദികേടിന്റെ മനുഷ്യകോലങ്ങളോ
പേടിയാകുന്നെനിയ്ക്കെൻ പ്രപഞ്ചമേ
പേടിമനുഷ്യരെ മക്കളെ കാണുകിൽ
രക്തമിറ്റിച്ചു രസിക്കയാണിപ്പോഴും
തീരാത്തനൊമ്പരം പേറിമരിയ്ക്കുംഞാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ